ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; രോഹിണിയുടെ സ്വകാര്യചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ  പുറത്തുവിട്ട്  രൂപ

ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; രോഹിണിയുടെ സ്വകാര്യചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട് രൂപ

February 20, 2023 0 By Editor

ബെംഗളൂരു: കര്‍ണാടകയില്‍ വനിത ഐപിഎസ്‌-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി രൂപ ആരോപിച്ചു. എന്നാല്‍ തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

ರೋಹಿಣಿ ಸಿಂಧೂರಿ/ ಡಿ.ರೂಪಾ  മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ  സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങൾ പുറത്തുവന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെങ്കില്‍ മഹേഷുമായി എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് രൂപ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഈ പോസ്റ്റിട്ട് 16 മണിക്കൂറിനുള്ളില്‍ അടുത്ത പോസ്റ്റുമായി രൂപ വീണ്ടും രംഗത്തെത്തി. രോഹിണി സ്വകാര്യ ഫോട്ടോകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്ത് അവരെ കൈയിലെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇത്തവണ രൂപ ആരോപിച്ചത്. തെളിവായി മുതിര്‍ന്ന മൂന്ന് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് രോഹിണി അയച്ചുനല്‍കിയ ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും രൂപ പുറത്തുവിട്ടു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് രൂപ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.

കോവിഡ് കാലത്തു ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു.

പ്രിസൺസ് ഡിഐജിയായിരിക്കെ ഡി.രൂപ നൽകിയ റിപ്പോർട്ടിനെത്തുടർന്നു ജയിൽ അഴിമതികളിൽ സർക്കാർ കർശനനടപടി സ്വീകരിച്ചിരുന്നു. അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൈക്കൂലി വാങ്ങി വിഐപി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നതും ഈ റിപ്പോർട്ടിലൂടെ ആയിരുന്നു.