സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറി: എംഎം ഹസന്‍

September 6, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതിനെതിരെയാണ് എംഎം ഹസന്റെ പ്രസ്താവന.

സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മിഷന്‍ എത്രയോ പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനുപോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ വനിതാ കമ്മിഷന്‍ തയാറായില്ല. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ വച്ചിരിക്കുന്നതെന്നു ഹസന്‍ പറഞ്ഞു.

സ്ത്രീത്വത്തിനുനേരേ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടി നിയമത്തിനു മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു.

സിപിഎമ്മിനു ലഭിച്ച പരാതി പോലീസിനു കൈമാറി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നു ഹസന്‍ പറഞ്ഞു.