സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സലറുടെ നിയമനം വൈകും

സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സലറുടെ നിയമനം വൈകും

September 16, 2018 0 By Editor

സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സലറുടെ നിയമനം ഉടനുണ്ടാവില്ല. വൈസ്ചാന്‍സലറെ കണ്ടെത്താനുള്ള സമിതി രൂപീകരിച്ചത് ചട്ടവിരുദ്ധമായെന്ന് അധ്യാപകര്‍ പരാതി ഉന്നയിക്കുന്നു. ചൊവ്വാഴ്ച കാലാവധി അവസാനിക്കുന്ന സമിതിയുടെ പ്രവര്‍ത്തനം ഒരുമാസം കൂടി നീട്ടി നല്‍കാന്‍ ഗവര്‍ണ്ണര്‍തയ്യാറാവില്ലെന്നാണ് സൂചന.

വൈസ്്ചാന്‍സലറെ കണ്ടെത്താനുള്ള സമിതിയിലേക്ക് സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണം എന്നാണ് ചട്ടം. എന്നാല്‍ സാങ്കേതിക സര്‍വകലാശാല വിസിയെ തിരഞ്ഞെടുക്കാനുള്ള സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് അധ്യാപകര്‍ ഗവര്‍ണ്ണരെ അറിയിച്ചു. ചൊവ്വാഴ്ച പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന സമിതിയുടെ പ്രവര്‍ത്തന സമയം ഗവര്‍ണ്ണര്‍നീട്ടി നല്‍കിയേക്കില്ല. ഇതോടെ വിസി നിയമനം വൈകുമെന്ന് ഉറപ്പായി. ഇപ്പോള്‍വൈസ്ചാന്‍സലറുടെ ചാര്‍ജ് വഹിക്കുന്ന ഡോ. ലത വൈസ്ചാന്‍സലര്‍പദവിക്ക് അപേക്ഷിച്ചത് ശരിയായില്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. അവര്‍അധ്യക്ഷത വഹിച്ച ബോര്‍ഡ് ഒഫ് ഗവര്‍ണ്ണേഴ്‌സ് നിയമിച്ച വ്യക്തി ഉള്‍പ്പെടുന്ന സമിതി വിസിയെ തിരഞ്ഞെടുക്കുന്നതിലും അപാകതയുണ്ടെന്ന് അധ്യാപകര്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിസി നിയമനത്തിന് അഭിമുഖ പരീക്ഷ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് അക്കാദമിക സമൂഹം പറയുന്നു. . ഇതോടെ പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ ആകെ കുഴഞ്ഞുകിടക്കുന്ന സര്‍വകലാശാലക്ക് നാഥനില്ലാതെ തുടരേണ്ടിവരും. അക്കാദമിക സമിതികളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍വകലാശാലക്ക് ശക്തമായ നേതൃത്വം കൂടി ഇല്ലാതെപോയാല്‍ ഈ അധ്യയന വര്‍ഷവും കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം പതിവ് പടി തുടരും.