സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല: ഇടവക വികാരി

സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല: ഇടവക വികാരി

September 23, 2018 0 By Editor

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ട്. അവര്‍ സിസ്റ്റര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇടവക വ്യക്തമാക്കി.

നേരത്തെ, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

അതേസമയം എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു.