എസ്.ഐയെ കൊണ്ട് പൊറുതിമുട്ടി: ഒരു കൂട്ടം വനിതകള്‍ വനിതാ മ്മിഷനില്‍ പരാതി നല്‍കി

July 19, 2018 0 By Editor

ആലപ്പുഴ: മുന്‍ എസ്.ഐയുടെ പരാക്രമങ്ങള്‍ക്ക് പരിഹാരം തേടി ഒരു കൂട്ടം വനിതകള്‍ വനിതാ കമ്മിഷനില്‍. തെളിവുസഹിതം ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷന്‍ മുന്‍ എസ്.ഐയോട് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും സിറ്റിങില്‍ അദ്ദേഹം പങ്കെടുത്തില്ല. തുടര്‍ന്ന് അടുത്ത സിറ്റിങില്‍ മുന്‍ എസ്.ഐയെ ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.

കുടുംബശ്രീ ജന്‍ഡര്‍ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുന്‍.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകള്‍ പരാതിക്കാരായ വനിതകള്‍ കമ്മിഷനിലെത്തിച്ചത്. വഴി തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെങ്കിലും റിട്ടയേര്‍ഡ് എസ്.ഐ വീടിന് ചുറ്റും അനുമതിയില്ലാതെ ഒളിക്യാമറ സ്ഥാപിച്ചതും വിനയായി.

കുടുംബശ്രീ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും വനിതാ കമ്മിഷനില്‍ സമര്‍പ്പിച്ചു. പോലീസുകാര്‍ക്കെതിരെയുള്ള കേസുകള്‍ വര്‍ധിക്കുന്നതായി കമ്മിഷന്‍ വിലയിരുത്തി. മറ്റൊരു കേസില്‍ ഗ്രേഡ് എസ്.ഐയുടെ ഭാര്യ ആയതിനാല്‍ ഭര്‍ത്താവിനെതിരെയുള്ള പരാതികളില്‍ നീതി ലഭിക്കുന്നില്ലെന്ന വിചിത്ര പരാതിയും കമ്മിഷനുമുന്നിലെത്തി.

മൊബൈല്‍ഫോണ്‍ പോലെയുള്ള പുതിയ സങ്കേതങ്ങളുപയോഗിച്ച് സ്്ത്രീകള്‍ തെളിവുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണത നല്ലതാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുള്‍പ്പെടുന്ന എല്ലായിടങ്ങളിലും പോക്‌സോ, സൈബര്‍കേസുകളെക്കുറിച്ച് ബോധവത്കരണം നടത്താനും കമ്മിഷന്‍ തീരുമാനിച്ചു. വനിതാ കമ്മിഷനില്‍ സ്ത്രീകളുടെ പരാതിക്കാണ് മുന്‍ഗണനയെന്നും കമ്മിഷന്‍ സൂചിപ്പിച്ചു.

വിവാഹശേഷമുള്ള സമ്ബത്ത് വിഭജനത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ അച്ഛന്‍ പരാതിയുമായി വന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. കേസ് പരിഗണിച്ചാല്‍ തന്നെ വാദിയും ആരോപിതനും നാട്ടിലില്ലെന്നും കമ്മിഷന്‍ അറിയിച്ചു. കൗണ്‍സിലിങ് നടത്തിയാല്‍ തീരാവുന്ന ദാമ്ബത്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

75 കേസുകള്‍ പരിഗണിച്ചു. 20 കേസുകള്‍ തീര്‍പ്പാക്കി. 10 കേസുകളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. 15 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, അംഗം എം.എസ് താര എന്നിവര്‍ പങ്കെടുത്തു.