ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ

ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ

October 12, 2022 0 By Editor

എറണാകുളം: ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സി​ഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ  ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും എന്നാൽ‌ ഇപ്പോൾ‌ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ​ഹാജരാകുന്നതെന്നും ആളൂർ വ്യക്തമാക്കി.

ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ ശരീരം കഷ്ണങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.

അതേസമയം നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാനിയിട്ടില്ല. ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നരബലി സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണ്ണം പ്രതികൾ പണയം വെച്ചെന്നും തെളിഞ്ഞു. റോസ്‌ലിയുടെ സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്ഥാപനത്തിൽ പണയം വെച്ചു. 2000 രൂപയാണ് കിട്ടിയത്. ഇതിൽ 1500 രൂപ ഷാഫി പെട്രോൾ അടിക്കാൻ എടുത്തു. ബാക്കി 500 രൂപ ഭഗവൽ സിംഗിന്റെ കൈയ്യിൽ വെച്ചു. അതേസമയം പത്മയുടെ സ്വർണ മാലയും മോതിരവും ഷാഫി കൊച്ചിയിൽ കൊണ്ടുപോയാണ് പണയം വെച്ചത്. ഇതിന്റെ പണയ ചീട്ടുകൾ പൊലീസിന് കിട്ടി. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് സ്വർണാഭരണങ്ങൾ പണയം വെച്ചത്.