ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; ഇതുവരെ മാറ്റിവെച്ചത് 26 തവണ

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; ഇതുവരെ മാറ്റിവെച്ചത് 26 തവണ

February 23, 2021 0 By Editor

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇരുപതിലധികം തവണയാണ് കേസ് കോടതി മാറ്റിവച്ചിരുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാവും കോടതിയില്‍ സിബിഐക്കായി ഹാജരാവുക. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ബഞ്ചിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്‍കിയ ഹര്‍ജി. പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഈ കേസിനൊപ്പം കോടതി പരിഗണിക്കും.ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.കേസില്‍ പിണറായി വിജയന്‍ അടക്കം 11 പ്രതികളാണ് ഉള്ളത്. ഒമ്പതാം പ്രതിയാണ് മുഖ്യമന്ത്രി. കെ മോഹനചന്ദ്രന്‍ ആണ് ഒന്നാം പ്രതി.