തീവ്രവാദ സ്വഭാവമുള്ളവരാണ് അഭിമന്യുവിനെ കൊലപാതകത്തിനു പിന്നില്‍: മുഖ്യമന്ത്രി

July 2, 2018 0 By Editor

തിരുവനന്തപുരം : ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിലേക്കു നയിച്ച അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണു നടത്തിയതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.

പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടും. ക്യാമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.