തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

August 14, 2018 0 By Editor

അങ്കാര: തുര്‍ക്കിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എന്നാല്‍ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ഡോളറിന് ആറ് ലിറയെന്ന എക്കാലത്തെയും വലിയ ഇടിവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2001 ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം ഓരോ ദിവസവും കൂടുകയാണ്.

രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ കൂട്ടിയിരുന്നു. ഇതെ തുടര്‍ന്ന് ഡോളറിനെ അപേക്ഷിച്ച് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. രണ്ടു വര്‍ഷമായി തുര്‍ക്കിയുടെ തടങ്കലില്‍ കഴിയുന്ന യു.എസ് പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സനെ വിട്ടയക്കണമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യം ഉര്‍ദുഗാന്‍ തളളിയതോടെയാണ് അമേരിക്ക പ്രതികാര നടപടികള്‍ തുടങ്ങിയത്. വിപണിയെ തിരിച്ചുപിടിക്കാന്‍ ജനങ്ങളുടെ പക്കലുള്ള സ്വര്‍ണം വിറ്റഴിക്കാനാണ് പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.