വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ചെറുക്കാന്‍ അംഗരക്ഷകരായി ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമിക്കും

July 18, 2018 0 By Editor

പാട്‌ന : സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെ ട്രാന്‍സ് ജെന്‍ഡറുകളെ അംഗരക്ഷകരാക്കാനൊരുങ്ങി ബീഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു.

‘ലോക് സംവാദ് പരിപാടിക്കിടെ തങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി പ്രധാനപ്പെട്ടതാണ്. രണ്ട് ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കും. ഞങ്ങള്‍ക്ക് എന്ത് തൊഴില്‍ നല്‍കിയാലും സന്തോഷത്തോടെ ചെയ്യും. ഞങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുന്നു.’ ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോഡ് അംഗമായ രേഷ്മ വ്യക്തമാക്കി.

സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമായി പാര്‍പ്പിക്കുന്ന സ്ത്രീകളെ കാവല്‍ക്കാര്‍ പീഡിപ്പിച്ചതായുളള വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതോടെയാണ് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചന നടത്തുന്നത്.