വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

January 17, 2019 0 By Editor

കൊച്ചി: കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. വീഗാലാന്‍ഡില്‍ നിന്നും വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്ത സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.