വീണ്ടും വായ്പാ നിരക്കുകള്‍ ഉയര്‍ത്തി റിസര്‍വ്വ് ബാങ്ക്

August 2, 2018 0 By Editor

മുംബൈ: തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതോടെ പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കെല്ലാം പലിശ നിരക്ക് കൂടും.

പലിശ നിരക്ക് ഉയരുന്നതോടെ വായ്പകളുടെ മാസത്തവണ (ഇ.എം.ഐ.) വര്‍ധിക്കുകയോ, തിരിച്ചടവ് കാലയളവ് കൂടൂകയോ ചെയ്യും. ഫലത്തില്‍ മൊത്തം തിരിച്ചടവ് തുക കൂടും. 20 വര്‍ഷത്തേക്ക് 30 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്ന ഒരാള്‍ക്ക് 8.50 ശതമാനം നിരക്ക് അനുസരിച്ച് 26,035 രൂപയായിരിക്കും ഇ.എം.ഐ. പലിശനിരക്ക് കാല്‍ ശതമാനം കൂടി 8.75 ആകുന്നതോടെ ഇ.എം.ഐ. 26,511 രൂപയാകും. ഇതോടെ 20 വര്‍ഷം കൊണ്ടുള്ള മൊത്തം തിരിച്ചടവില്‍ 1.15 ലക്ഷം രൂപയുടെ വര്‍ധനയുണ്ടാകും. പുതുതായി വായ്പയെടുക്കുന്നവര്‍ക്കു പുറമെ നിലവില്‍ വായ്പയുള്ളവര്‍ക്കും തിരിച്ചടവ് ഭാരം കൂടും.

രാജ്യത്തെ മിക്ക ബാങ്കുകളും ഈ വര്‍ഷം രണ്ടിലേറെ തവണ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. ആര്‍.ബി.ഐ. നിരക്ക് കൂട്ടിയതോടെ എസ്.ബി.ഐ. ഉള്‍പ്പെടെ രാജ്യത്തെ വാണിജ്യ ബാങ്കുകളെല്ലാം വരും ദിവസങ്ങളില്‍ പലിശനിരക്കു വര്‍ധന പ്രഖ്യാപിക്കും.