വിഷുവിനായി നാടും നഗരവും ഒരുങ്ങി

April 12, 2018 0 By Editor

കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. വിഷുവിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വസ്ത്രങ്ങളും പഴങ്ങളും പച്ചക്കറികളും പടക്കങ്ങളും കൊണ്ട് വിപണികള്‍ സജീവമായി. മിഠായി തെരുവും ഷോപ്പിംഗ് മാളുകളും മാത്രമല്ല നഗത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വിഷുച്ചന്തകളിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഭ്രാന്തപ്രദേശങ്ങളിലായുള്ള വിഷു ചന്തകളും മറ്റു വിപണന മേളകളും ഉത്സവത്തിന്റെ ആരവവും പ്രതിഛായയുമാണ് നഗരത്തിന് നല്‍കുന്നത്. വിഷു കൈത്തറി മേള, ഖാദി മേള, കൃഷ്ണ വിഗ്രഹ മേള തുടങ്ങി നിരവധി മേളകളാണ് നഗരത്തിലെ ഓരോ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

വിഷുവിന് കണി കാണാനായി കണിവെള്ളരിയുമായി കര്‍ഷകരും രംഗത്തെത്തിയിട്ടുണ്ട്. കണി വെള്ളരിയും കൊന്നപൂക്കളും കൊണ്ട് പാളയം മാര്‍ക്കറും സജീവമാണ്. പച്ചക്കറി സാധനങ്ങളുടെ വിലയില്‍ വലിയ മാറ്റമില്ല. സവാള കിലോ 30 രൂപയ്ക്കും തക്കാളി 15 രൂപയ്ക്കുമാണ് വില്‍ക്കപെടുന്നത്. അതേസമയം പാളയം മാര്‍ക്കറ്റില്‍ പൊതുവെ കച്ചവടം കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറിയ മിനി ലോറികളിലായി സാധനങ്ങള്‍ കൊണ്ട് പോയി വില്‍ക്കുന്നത് കൊണ്ട് തന്നെ മാര്‍ക്കറ്റിലേക്ക് വന്ന് വാങ്ങുന്ന് അളുകള്‍ കുറവാണ്. ഹോട്ടലുകളും വിഷു സദ്യ ഒരുക്കി ജനങ്ങളെ കാത്തിരിക്കുകയാണ്. എങ്കിലും നഗരത്തിലെ തിരക്ക് പോരെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിഷു വില്‍പനയില്‍ കച്ചവടത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് തെരുവ് കച്ചവടക്കാരാണ്. തെരുവ് കച്ചവടത്തില്‍ വസ്ത്ര വില്‍പനയാണ് മുന്‍ പന്തിയില്‍. മിഠായി തെരുവിലും ബി ഇ എം സ്‌കൂള്‍ മുതല്‍ പോലീസ് ക്ലബ്ബ് വരെയും പന്തല്‍ കെട്ടിയും ഓക്കെയാണ് കച്ചവടക്കാര്‍ വിപണി സജീവമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരും കച്ചവടം പൊടി പൊടിക്കുന്നുണ്ട്, കുഞ്ഞു ഉടുപ്പുകള്‍ മുതല്‍ എല്ലാ തരം വസ്ത്രങ്ങളും ലഭ്യമാണ്. കുറഞ്ഞ ആകര്‍ഷകമായ വിലയാണ് ജനങ്ങളെ തെരുവ് കച്ചവട വിപണിയിലേക്ക് ക്ഷണിക്കുന്നത്. 200 രൂപ മുതലുള്ള വസ്ത്രങ്ങളാണ് ഇവിടെയുള്ളത്. കോട്ട്‌റേ മോഡല്‍ ഷര്‍ട്ടുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ 150 രൂപ മുതലും കുട്ടികളുടേത് 250 രൂപ മുതലുമാണ് വില്‍ക്കുന്നത്. കൈത്തറി വസ്ത്രങ്ങള്‍ 5 ശതമാനം ജി എസ് ടിയോടു കൂടിയാണ് വില്‍ക്കപ്പെടുന്നത്. കരകൗശവ വസ്തുക്കളും വീട്ടുപകരണങ്ങളും വിപണിയില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച കൃഷ്ണ വിഗ്രഹങ്ങളും മേളയെ ആകര്‍ഷകമാക്കുന്നു. 60 രൂപ മുതലാണ് വിഗ്രഹങ്ങളുടെ വില.

ബേക്കറികളും ഹല്‍വ ബസാറുകളും വിഷുവിനായി ഒരുങ്ങിയിട്ടുണ്ട്. ശര്‍ക്കര വറുത്തതും കായ ചിപ്പസും എല്ലാം വില കുറവിലാണ് നല്‍കുന്നത്. നഗരം വിഷു തിരക്കിലാണെങ്കിലും കാലാവസ്ഥ കച്ചവടത്തെ വളരെയഘികം ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജില്ലയില്‍ 34 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അസഹ്യമായ വേനല്‍ ചുട് ജനങ്ങളെ പുറത്തേക്ക് ഇറങ്ങാന്‍ പിന്തിരിപ്പിക്കുകയാണെന്നും കടുത്ത ചൂടില്‍ നിന്ന കച്ചവടം ചെയ്യുന്നത് വളരെയേറെ ദുസ്സഹമാണെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.