ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്ത്  സിപിഎമ്മുകാരനല്ലെന്ന് എം വി ജയരാജൻ; രേഷ്മയും പ്രശാന്തും സിപിഎമ്മുകാർ തന്നെയെന്ന് അധ്യാപികയുടെ പിതാവ്

ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്ത് സിപിഎമ്മുകാരനല്ലെന്ന് എം വി ജയരാജൻ; രേഷ്മയും പ്രശാന്തും സിപിഎമ്മുകാർ തന്നെയെന്ന് അധ്യാപികയുടെ പിതാവ്

April 23, 2022 0 By Editor

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്തൻ സിപിഎമ്മുകാരനല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാദങ്ങളെ തള്ളിയാണ് എം വി ജയരാജൻ രം​ഗത്തെത്തിയത്. പ്രശാന്ത് സിപിഎം പ്രവർത്തകനാണെന്നായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞിരുന്നത്. എന്നാൽ, പ്രശാന്ത് ആർ.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്ന് എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അണ്ടലൂർ ക്ഷേത്രോത്സവത്തിന് പാരമ്പര്യ – പാരമ്പര്യേതര ട്രസ്റ്റികളും തമ്മിലുള്ള തർക്കത്തിൽ സിപിഎം മധ്യസ്ഥത വഹിച്ചിട്ടുണ്ട്. എന്നാൽ അന്ന് പാർട്ടിയെ എതിർത്തുകൊണ്ടു ആർ.എസ്.എസിന് അനു കൂലമായി നിലപാട് സ്വീകരിച്ചയാളാണ് പ്രശാന്ത്. കോവിഡ് കാലത്ത് അണ്ടലൂർ ഉത്സവം നടത്തണമെന്നാവശ്യപെട്ട് സർക്കാരിനെതിരെ സമരം നടത്തിയവരുടെ കൂട്ടത്തിൽ പ്രശാന്തനുമുണ്ടായിരുന്നുവെന്ന് എം.വി ജയരാജൻ പറഞ്ഞു.

അതെ സമയം കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിച്ചുതാമസിക്കാൻ വീട് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രേഷ്മയുടെ പിതാവ്. വീടിന്റെ ഉടമസ്ഥനായ പ്രശാന്തും ഭാര്യ രേഷ്മയും ആർ.എസ്.എസ് അനുഭാവികളാണെന്ന എം.വി. ജയരാജന്റെ പ്രസ്താവന പിതാവ് തള്ളി. ഇരുവരുടേതും പരമ്പരാഗതമായി പാർട്ടി കുടുംബങ്ങളാണെന്ന് രേഷ്മയുടെ പിതാവായ രാജൻ പറഞ്ഞു.

രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജിൽ ദാസിന് വീട് വാടകക്ക് നൽകിയതെന്നും പിതാവ് വെളിപ്പെടുത്തി. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭർത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നൽകിയത്. വീട് ആവശ്യപെട്ടത് നിജിൽ ദാസിന്റെ ഭാര്യ ആണെന്നും നിജിൽ ദാസ് കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാൽ സിപിഎം ഇവരെ ഇപ്പോൾ തളിപ്പറയുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.