ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഹമാസിനെ വിറപ്പിച്ച്‌ വീണ്ടും ആക്രമണം

June 16, 2021 0 By Editor

 ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഗാസയിലേക്ക് ആക്രമണം. മെയ് മാസത്തില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണം നടക്കുന്നത്. ഗാസയിലുള്ളവര്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്നന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഗാസയിലെ ഖാന്‍ യൂനുസിലാണ് ആക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് തിരിച്ചടിച്ചാല്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങും.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയത്. നഫ്താലി ബെനറ്റിന്റെ നേതൃത്വത്തില്‍ ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസമാണ് ആക്രമണം. പലസ്തീന്‍കാര്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബകള്‍ പ്രയോഗിച്ചിരുന്നുവത്രെ. ഇതുകാരണം തെക്കന്‍ ഇസ്രായേലില്‍ 20 ഇടങ്ങളില്‍ തീ പടര്‍ന്നു. അഗ്നിശമന സേനാംഗങ്ങല്‍ തീയണയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്.

അതിനിടെ ജറുസലേമില്‍ തീവ്ര ജൂതരുടെ റാലി നടന്നു. മെയ് മാസത്തില്‍ ഇത്തരം റാലി നടത്താനുള്ള നീക്കമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് യുദ്ധത്തിലേക്കും വഴിമാറിയത്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് സമാധാനപരമായി റാലി നടത്തണമെന്നും പലസ്തീന്‍കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. റാലിക്ക് ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. റാലി കടന്നുപോകുന്ന ഇടങ്ങളില്‍ താമസിക്കുന്ന പലസ്തീന്‍കാരെ തടയുന്നതിന് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടി. 33 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.