ഐ.എസ് ഭീകരരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; നാലു മലയാളി വനിതാ ഭീകരർക്കും നാട്ടിലെത്തണം” തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

ഐ.എസ് ഭീകരരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; നാലു മലയാളി വനിതാ ഭീകരർക്കും നാട്ടിലെത്തണം” തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

June 12, 2021 0 By Editor

ഡൽഹി: ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ . കുടുംബ സഹിതം അഫ്ഗാനിൽ ഐ.എസിനായി പ്രവർത്തിക്കവേ ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി. നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്.

അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം നിലവിൽ അഫ്ഗാൻ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമമാണ് നടക്കുന്നത്.

അഫ്ഗാനിലെ ഐ.എസ് ശക്തികേന്ദ്രമായ ഖൊറാസാൻ മേഖലയിലാണ് ഇവർ കുടുംബ സഹിതം ഭീകരപ്രവർത്തനം നടത്തിവന്നത്. അഫ്ഗാൻ സേനയുടെ ശക്തമായ ആക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം 2019 ഡിസംബറിൽ സൈന്യത്തിന്റെ പിടിയിലായി. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.

ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി എത്തിപ്പെട്ട് ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളും ജയിലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട്.