കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാമതൊരു സംഘത്തിനു കൂടി പങ്കെന്ന് കസ്റ്റംസ്

July 5, 2021 0 By Editor

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഒന്നാം പ്രതി ഷെഫീക്കിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ യൂസഫിന്‍റെ പങ്കിനെക്കുറിച്ച്‌ വിവരം ലഭിച്ചത്.ഇയാ‍ളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ കസ്റ്റംസ് നോട്ടീസ് നല്‍കി.

കരിപ്പൂര്‍ വിമാനത്താവളം വ‍ഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ കൊടുവള്ളി സംഘത്തിന്‍റെയും അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിന്‍റെയും പങ്കിനെക്കുറിച്ചാണ് കസ്റ്റംസിന് ആദ്യം വിവരം ലഭിച്ചിരുന്നത്.എന്നാല്‍ ഒന്നാം പ്രതി മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോ‍ഴാണ് യൂസഫ് എന്ന കണ്ണൂര്‍ സ്വദേശിയുടെ സംഘത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുണ്ടായത്.

ദുബായില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണ്ണം യൂസഫിന് കൈമാറാനാണ് ഷെഫീക്ക് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇതിനിടയിലാണ് അര്‍ജുന്‍ ആയങ്കിയുടെ സംഘം ഷെഫീക്കുമായി ഡീലുറപ്പിച്ചത്.

യൂസഫിനെക്കുറിച്ചുള്ള ഷെഫീക്കിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇയാളോട് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ കസ്റ്റംസ് നോട്ടീസ് അയച്ചു.മഞ്ചേരി സബ്ജയിലില്‍ ക‍ഴിയവെ ചെര്‍പ്പുളശ്ശേരി സംഘത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടായതായി ഷെഫീക്ക് കസ്റ്റംസിനോട് വെളിപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പരസ്പരം എറ്റുമുട്ടിയാണ് പലപ്പോ‍ഴും ഇടപാടുകള്‍ നടത്തിയിരുന്നത്.ദുബായില്‍ നിന്നും സ്വര്‍ണ്ണവുമായി വരുന്നവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചാണ് സ്വര്‍ണ്ണം കൈക്കലാക്കി ഹവാല ചാനലുകള്‍ വ‍ഴി വിറ്റ‍ഴിച്ചിരുന്നത്.പലപ്പോ‍ഴും ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആറ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഷെഫീക്കിനെ എറണാകുളം എസി ജെ എം കോടതിയില്‍ ഹാജരാക്കി.അതേ സമയം അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.