കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്‌ ; അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

July 3, 2021 2 By Editor

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച്‌ കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് കണ്ടെത്തല്‍. രേഷ്മയുടെ ഭര്‍ത്താവിിന്റെ സഹോദരി ആര്യയും ഇവരുടെ ബന്ധു ഗ്രീഷ്മയും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പറ്റിക്കാന്‍ ശ്രമിച്ചത് മൂന്ന് ജീവനെടുത്ത ദുരന്തമായി മാറുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിംഗ്. എന്നാല്‍ രേഷ്മയുമായി ഫോണില്‍ സംസാരിക്കുകയോ, നേരില്‍ കാണുകയോ ചെയ്തിരുന്നില്ല. ഇവര്‍ ചാറ്റില്‍ പറഞ്ഞത് അനുസരിച്ച്‌ രണ്ട് തവണ കാണാന്‍ വിത്യസ്ത ഇടങ്ങളില്‍ രേഷ്മ എത്തിയെങ്കിലും ഇവര്‍ വരാതിരിക്കുകയായിരുന്നു.

രേഷ്മയോട് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര.

കഴിഞ്ഞ ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തില്‍ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് മാസത്തിന് ശേഷം രേഷ്മ പിടിയിലായത്.