കിറ്റക്‌സിനെ വേട്ടയാടുന്നത് രാഷ്ട്രീയ പകപോക്കലെന്ന് സുരേന്ദ്രൻ

കിറ്റക്‌സിനെ വേട്ടയാടുന്നത് രാഷ്ട്രീയ പകപോക്കലെന്ന് സുരേന്ദ്രൻ

July 4, 2021 0 By Editor

തിരുവനന്തപുരം : കേരളത്തിൽ നിന്നും നിക്ഷേപകരെ പിണറായി സർക്കാർ അകറ്റുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം ഇടതു പക്ഷം പടിയടച്ച് പിണ്ഡവെക്കുകയാണ്. വൈര്യനിര്യാതനബുദ്ധിയോടെയുള്ള സംസ്ഥാന സർക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തിൽ നിന്നും കിറ്റെക്‌സ് ഗ്രൂപ്പ് പിൻമാറാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

35,000 പേർക്ക് തൊഴിൽ കൊടുക്കുന്ന സംരഭത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്‌സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയിൽ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ സർക്കാരാണിത്. ഇപ്പോഴത്തെ ഒരു മന്ത്രിയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിരുന്നു. ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി സർക്കാരിന്റെ കാലത്തുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിൽ നിന്നും പിന്മാറാൻ കാരണം സിപിഎമ്മും സർക്കാരുമാണ്. എന്തിനും ഏതിനും യുപിയിലേക്ക് ടോർച്ച് അടിക്കുന്നവർ വ്യവസായരംഗത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ചിന്തിക്കണം. തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതായിട്ടും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് ഇടത് സർക്കാർ. കിറ്റെക്‌സുമായി എന്താണ് അഭിപ്രായ വ്യത്യാസമെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് സിപിഎമ്മും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

കൊറോണ കണക്കുകളിൽ സർക്കാർ കൃത്രിമം കാണിക്കുന്നു. കേന്ദ്രസർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിലെ കൊറോണ ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നിഷേധിക്കപ്പെടാൻ സർക്കിരിന്റെ നയം കാരണമാവും. കൊറോണ മരണങ്ങൾ മറച്ച് വെച്ച് എന്ത് ഖ്യാതിയാണ് സർക്കാർ ഉണ്ടാക്കുന്നത്?. കൊറോണയുടെ പേരിലുള്ള കള്ളക്കളി സർക്കാർ അവസാനിപ്പിക്കണം. നമ്പർ വൺ കേരളം എന്ന പ്രൊപഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് മരണങ്ങൾ ഔദ്യോഗിക കണക്കിൽ നിന്നും ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.