കേരളം ഇന്ധന നികുതി കുറച്ചുവെന്ന്  മന്ത്രി പറഞ്ഞത് നുണയോ ! കേന്ദ്രം കുറച്ച തുകയിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല, ബാദ്ധ്യത മുഴുവൻ കേന്ദ്രത്തിന്; സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് നിർമല സീതാരാമൻ

കേരളം ഇന്ധന നികുതി കുറച്ചുവെന്ന് മന്ത്രി പറഞ്ഞത് നുണയോ ! കേന്ദ്രം കുറച്ച തുകയിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല, ബാദ്ധ്യത മുഴുവൻ കേന്ദ്രത്തിന്; സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് നിർമല സീതാരാമൻ

May 22, 2022 0 By Editor

കേന്ദ്രത്തിനൊപ്പം നികുതി കുറച്ചു’ എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത് . കേന്ദ്രം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 8 രൂപ കുറച്ചപ്പോൾ 2.41 രൂപ കേരളം കുറച്ചു എന്നാണ് കേരളത്തിന്റെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്. ഡീസലിന് കേന്ദ്രം 6 രൂപ കുറച്ചപ്പോൾ 1.36 രൂപയും കേരളം കുറച്ചുവത്രേ..! എന്നാൽ ഇത് കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ സ്വാഭാവികമായും വിലയിലുണ്ടാകുന്ന കുറവാണ്. എല്ലാ സംസ്ഥാനങ്ങളിലും (ആ സംസ്ഥാനങ്ങളുടെ വാറ്റ് അനുസരിച്ച്) സ്വാഭാവികമായി പ്രാബല്യത്തിൽ വരുന്ന ഇളവാണിത്. ഈ ഇളവിനെ കേരളം നികുതി കുറച്ചു എന്ന തരത്തിൽ സർക്കാർ വ്യാഖ്യാനിക്കുന്നതും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണെന്ന് റിപ്പോർട്ടുകൾ.

ഇന്ധനത്തിന് എക്‌സൈസ് തീരുവ കുറച്ചതിൽ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് വിശദമാക്കി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി . സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട അടിസ്ഥാന തീരുവയല്ല കേന്ദ്രസർക്കാർ കുറച്ചിരിക്കുന്നത്. റോഡ് സെസ് ആയി കേന്ദ്രം പിരിക്കുന്ന തുകയിലാണ് കുറവ് വരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലും റോഡ് സെസ് കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇത്തരത്തിൽ രണ്ട് തവണയായി എക്‌സൈസ് തീരുവ കുറച്ചതിന്റെ പൂർണ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും ധനമന്ത്രി പ്രതികരിച്ചു. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ സെസാണ് പെട്രോളിനും ഡീസലിനും യഥാക്രമം എട്ട് രൂപ, ആറ് രൂപ എന്ന നിലയിൽ കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന തുകയല്ല.

ബേസിക് എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ സെസ്, അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേർന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും ആകെ എക്‌സൈസ് തീരുവ. ഇവയിൽ ബേസിക് എക്‌സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഇന്ധനവിലയിലെ കേന്ദ്ര എക്‌സൈസ് തീരുവ കുറച്ച പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിപക്ഷ സംഘടനകളും നേതാക്കളും വ്യത്യസ്ത ആരോപണങ്ങളുമായി എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. ഇന്ധനവില കുറച്ചതിന്റെ ബാധ്യത പല സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും ധനമന്ത്രിയുടെ വിശദീകരണത്തിന് കാരണമാണെന്നാണ് വിലയിരുത്തൽ.