കേരളത്തിൽ കോവിഡ് ഉയരുന്നു; പത്ത് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് ഇരട്ടിയിലേറെ കേസുകൾ

കേരളത്തിൽ കോവിഡ് ഉയരുന്നു; പത്ത് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് ഇരട്ടിയിലേറെ കേസുകൾ

June 5, 2022 0 By Editor

തിരുവനന്തപുരം: ആശങ്ക ഉയർത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പത്ത് ദിവസത്തിനിടെ ഇരട്ടി വളർച്ചയാണ് കോവിഡ് കേസുകളിലുണ്ടായത്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പത്ത് ദിവസം മുൻപ് മെയ് 26 ന് കേരളത്തിൽ 723 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളർച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാൽ പത്ത് ദിവസം കഴിഞ്ഞപ്പോൾ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആർ. 4 പേർ കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനവുമാണ്.

7972 പേരാണ് നിലവിൽ സംസ്ഥാനത്ത് ആക്റ്റീവ് കോവിഡ് രോഗികൾ. നിലവിൽ കൂടുതൽ കോവിഡ്  കേസുകൾ എറണാകുളത്താണ്. 2862 പേരാണ് എറണാകുളത്ത് കോവിഡ് രോഗികൾ. ഇന്നലെ മാത്രം 60 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 23 പേരും പത്തനംതിട്ടയിലാണ്. ആകെ 212 പേർ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പടരുന്നത് ഒമിക്രോൺ വകഭേദമാണെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് മരണം തീരെ ഇല്ലാതാവുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യം കുറയുകയും ചെയ്തിരുന്നിടത്ത് നിന്നാണ് ഈ വർധനവ് എന്നതാണ് ഇതിന്റെ ഗൗരവം.

അതേ സമയം, രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി. പകുതിയിൽ അധികം കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മാസ്ക് ധരിക്കുന്നത് കൃത്യമായി തുടരാനും വാക്സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിർദേശം.