കൊല്ലം ഇത്തിക്കരയാറ്റിൽ ചാടിയ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി

June 25, 2021 0 By Editor

കൊല്ലം: കൊല്ലം ഇത്തിക്കരയാറ്റിൽ ചാടിയ രണ്ടാമത്തെ യുവതിയുടേയും മൃതദേഹം കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ രേഷ്മയുടെ ഭർതൃ സഹോദരീ പുത്രി ഗ്രീഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രേഷ്മയുടെ ഭർതൃ സഹോദരന്റെ ഭാര്യ ആര്യയുടെ മൃതദേഹം നേരത്തേ ലഭിച്ചിരുന്നു.

നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ മൊഴിയെടുക്കാനായി ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. പിന്നീട് ഇത്തിക്കരയാറ്റിന് സമീപത്തെ സിസിടിവിയിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെയും ഗ്രീഷ്മയുടേയും മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. പൊലീസ് ചോദ്യം ചെയ്യൽ ഭയന്നാണ് യുവതികൾ ആറ്റിൽ ചാടിയത് എന്നാണ് വിവരം. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകൾ.