ചൈനയ്ക്ക് വിജയാശംസകൾ; അഞ്ചാം പത്തി, ഒറ്റുകാർ, രാജ്യദ്രോഹികൾ, അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം തെളിയിച്ചു: സന്ദീപ് വാര്യർ

ചൈനയ്ക്ക് വിജയാശംസകൾ; അഞ്ചാം പത്തി, ഒറ്റുകാർ, രാജ്യദ്രോഹികൾ, അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം തെളിയിച്ചു: സന്ദീപ് വാര്യർ

July 1, 2021 0 By Editor

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ചൈനയ്ക്ക് വിജയാശംസകൾ അറിയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഗൽവാൻ താഴ്‌വരയിൽ നടത്തിയ മനുഷ്യത്വരഹിതവും അന്താരാഷ്ട്ര യുദ്ധ നീതികൾക്ക് വിരുദ്ധവുമായ ആക്രമണത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടാത്തയാളാണ് യെച്ചൂരിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തിയ ചൈനയെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ വാഗ്ദത്ത ഭൂമിയായി കണക്കാക്കുന്നത്. അഞ്ചാം പത്തി, ഒറ്റുകാർ രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് യെച്ചൂരിയുടെ ലേഖനത്തിലൂടെ സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ആശംസകളും ചൈനീസ് പുകഴ്ത്തലുമായി സിപിഎം പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ‘മധുര മനോജ്ഞ ചൈന’യെ പുകഴ്ത്തി സീതാറാം യെച്ചൂരി എഴുതിയ ലേഖനം ഇന്ന് മനോരമയിൽ വായിച്ചു.
കുറ്റം പറയരുതല്ലോ , ഇന്ത്യയുടെ അതിർത്തി ലംഘിച്ച് ചൈന നടത്തുന്ന കയ്യേറ്റ ശ്രമങ്ങൾക്കെതിരെയോ ഗാൽവൻ താഴ്വരയിൽ നടത്തിയ മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര യുദ്ധ നീതികൾക്ക് വിരുദ്ധവുമായ ആക്രമണത്തിനെതിരേയോ ഒരു വാക്ക് യെച്ചൂരി മിണ്ടിയിട്ടില്ല .

കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈന , ഉയിഗുർ പ്രവിശ്യയിലെ മുസ്ലീങ്ങളെ മുഴുവൻ കോൺസട്രേഷൻ കാമ്പിൽ തള്ളുകയും മത സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ചൈന , ടിബറ്റിൽ അധിനിവേശം നടത്തിയിരിക്കുന്ന ചൈന , എല്ലാ ജനാധിപത്യ സമരങ്ങളെയും ടാങ്ക് കയറ്റിക്കൊന്ന ചൈന, മാനവരാശി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയ ചൈന .. ആ ചൈനയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി. അഞ്ചാം പത്തി , ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെച്ചൂരിയുടെ ലേഖനത്തിലൂടെ