ജലനിരപ്പ് കുറഞ്ഞ് തുടങ്ങി; മുല്ലപ്പെരിയാർ സ്പിൽവേയിലെ ഷട്ടറുകള്‍ അടച്ചു

ജലനിരപ്പ് കുറഞ്ഞ് തുടങ്ങി; മുല്ലപ്പെരിയാർ സ്പിൽവേയിലെ ഷട്ടറുകള്‍ അടച്ചു

November 22, 2021 0 By Editor

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ  ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയായി കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തമിഴ്നാട് അടച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ മൂന്നാമത്തെ ഷട്ടർ 10 സെൻ്റിമീറ്ററാണ് ഉയർത്തിയിരുന്നത്. പുതിയ റൂൾ കർവ് നിലവിൽ വന്നതോടെ പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം ഇടുക്കിയിലും 142 അടി വരെ മുല്ലപ്പെരിയാറിലും സംഭരിക്കാം. അതിനാൽ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവിൽ കുറവ് വരുത്തിയേക്കും. ഇപ്പോൾ സെക്കൻ്റിൽ 2000 ഘനയടി വെള്ളമാണ് കൊണ്ട് പോകുന്നത്.

അതേ സമയം ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിന് സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം. അതിവേഗത്തിൽ കെഎസ്ഇബി ഇടപെട്ട് ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബിക്ക് ഉണ്ടാകേണ്ടിയിരുന്ന നഷ്ടവും ഇതിനു വഴി ഒഴിവാക്കാനായി. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അണക്കെട്ടിൻറെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. കൂടുതൽ പരിശോധിച്ചപ്പോൾ വലിയ മരമാണെന്ന് മനസ്സിലായി. ഉടൻ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റൻറ് എൻജിനീയർ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാൽ ഇതിനിടയിൽ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.

അതിനാൽ ഇദ്ദേഹം  വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടൻ ഷട്ടറടയ്ക്കാൻ ചീഫ് എൻജിനീയർ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടർന്ന് ചെയർമാൻ ഉൾപ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളിൽ ഷട്ടറടച്ചു.  ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു.  മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്.

തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്.  മരം ഷട്ടറിൽ കുടുങ്ങിയിരുന്നെങ്കിൽ  ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാൻ കഴിയൂ. ഇത് വൻ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ. മഹാപ്രളയ കാലത്ത് പെരിങ്ങൽ കുത്ത് അണക്കെട്ടിൽ ഇത്തരത്തിൽ മരങ്ങൾ ഷട്ടറിൽ കുടുങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചാണ് അന്ന് പുറത്തെടുത്തത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഇടുക്കിയിൽ ഷട്ടർ തുറന്നാൽ മുഴുവൻ സമയവും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും വേഗത്തിൽ ഷട്ടർ അടക്കാനും അപകടമൊഴിവാക്കാനും സഹായിച്ചത്.