ഞായറാഴ്ച ലോക്ക് ഡൗൺ തുടരും; ആരാധനയ്ക്ക് അനുമതി; സി കാറ്റഗറിയില്‍ ഒരു ജില്ല മാത്രം

ഞായറാഴ്ച ലോക്ക് ഡൗൺ തുടരും; ആരാധനയ്ക്ക് അനുമതി; സി കാറ്റഗറിയില്‍ ഒരു ജില്ല മാത്രം

February 4, 2022 0 By Editor

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാന്‍ തീരുമാനം. എന്നാല്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കായി 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കോവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ. കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പൂർണമായും തുറക്കാനും അവലോകനയോഗത്തിൽ തീരുമാനമായി

സംസ്ഥാനത്തെ കോവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാൻ ഇതോടെ സാധിക്കും. സി കാറ്റഗറിയിൽ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങൾ തുടരും.

സ്‌കൂളുകൾ 14നും, കോളേജുകൾ 7നും തുറക്കുന്നതാണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാ​ഗങ്ങൾ തീ‍ർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യയന സമയം നീട്ടാൻ ആലോചിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോ​ഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല.