താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി;  24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും  കുടുംബത്തേയും തീര്‍പ്പ് കല്‍പ്പിക്കുമെന്നും ഭീഷണി” നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി എംഎ‍ല്‍എ

താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി; 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പ്പിക്കുമെന്നും ഭീഷണി” നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി എംഎ‍ല്‍എ

August 25, 2021 0 By Editor

കോഴിക്കോട്: താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി. ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്. ടൈപ്പ് ചെയ്ത നിലയില്‍ തപാലിലാണ് കത്ത് ലഭിച്ചത്.

‘ഫേസ്‌ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച്‌ മുസ്ലിം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. കുറെ കാലമായി മുസ്ലിം വിരുദ്ധതയും ആര്‍എസ്‌എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്. മുസ്ലിം വിരോധിയും ആര്‍എസ്‌എസ് സ്‌നേഹിയുമാണ് മുനീറെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുന്നെ തന്നെ താലിബാന് എതിരായ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് എം.കെ മുനീറായിരുന്നു.

പൊലീസ് മേധാവിക്ക് കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്ന് എം കെ മുനീര്‍ പറഞ്ഞു. താലിബാനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും.തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും ഉണ്ട് എന്നും മുനീര്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ എപ്പോഴുമുണ്ടെന്നും പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.