ദൃശ്യ കൊലക്കേസ്: പ്രതി വിനീഷ് കൊതുകുതിരി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു

ദൃശ്യ കൊലക്കേസ്: പ്രതി വിനീഷ് കൊതുകുതിരി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു

June 24, 2021 0 By Editor

ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ജീവനൊടുക്കാന്‍ ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലിസ് അറിയിച്ചു. വിനീഷിനെ മഞ്ചേരി ജയിലിലാണ് താമസിപ്പിച്ചിരുന്നത്. രാത്രിയോടെ ഇയാള്‍ സെല്ലിനകത്തുവച്ച്‌ കൊതുകുതിരി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിനീഷ് ഛര്‍ദിക്കുന്നതുകണ്ട് എത്തിയ ജയിലധികൃതര്‍ ഇയാളെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

ദൃശ്യയെ കൊലപ്പെടുത്തും മുമ്ബ് ദൃശ്യയുടെ പിതാവിന്റെ കട ഇയാള്‍ കത്തിച്ചിരുന്നു. ഈ കേസില്‍ വിനീഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനായിരുന്നു പോലിസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതി ഇതിനിടയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പോലിസ് പിടിയിലായ അന്നുമുതല്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലിസ് പറയുന്നു. ഇതെത്തുടര്‍ന്ന് ഇയാള്‍ക്ക് പ്രത്യേക കാവലാണ് നല്‍കിയിരുന്നത്. എന്നാല്‍, ജയിലിലെത്തിയ ഇയാള്‍ കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച്‌ സെല്ലിനുളളിലുണ്ടായിരുന്ന കൊതുകുതിരി കഴിക്കുകയായിരുന്നു.

എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെയാണ് വിനീഷ് കുത്തിക്കൊന്നത്. ഈ മാസം 17നാണ് കൊലപാതകം നടന്നത്. സഹോദരി ദേവശ്രീക്കും കുത്തേറ്റിക്കുന്നു. ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷമാണ് ഇവരുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. പ്രേമാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.