പഞ്ച്ഷീര്‍ പ്രവിശ്യയില്‍ നൂറുകണക്കിന് താലിബാനികളുടെ മൃതദേഹങ്ങള്‍: 230 ഭീകരര്‍ പ്രതിരോധ സേനയുടെ പിടിയില്‍

പഞ്ച്ഷീര്‍ പ്രവിശ്യയില്‍ നൂറുകണക്കിന് താലിബാനികളുടെ മൃതദേഹങ്ങള്‍: 230 ഭീകരര്‍ പ്രതിരോധ സേനയുടെ പിടിയില്‍

September 4, 2021 0 By Editor

കാബൂള്‍: തുടര്‍ച്ചയായ നാലാം ദിവസവും മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിരോധ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പഞ്ച്ഷീര്‍ പ്രവിശ്യയിലെ ഷുതുല്‍ ജില്ല പിടിച്ചെടുത്തുവെന്ന താലിബാന്‍ വാദത്തെ പഞ്ച്ഷീറിലെ അഫ്ഗാന്‍ പ്രതിരോധ സേന തള്ളി. ഇന്നലെ വൈകിട്ട് നടന്ന ഏറ്റുമുട്ടലില്‍ പ്രതിരോധ സേനയുടെ പോരാട്ട ശക്തിക്ക് മുന്നില്‍ അടിപതറിയ താലിബാന്‍ പ്രതിരോധിക്കാനാകാതെ തളര്‍ന്നുവെന്നും പത്തിലധികം മൃതദേഹങ്ങളാണ് താലിബാന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉപേക്ഷിച്ച്‌ മടങ്ങിയതെന്നും അഫ്ഗാനിസ്ഥാന്റെ നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് വക്താവ് ഫഹീം ദാഷ്തിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ച്ഷീര്‍ പിടിക്കാനുള്ള യുദ്ധത്തില്‍ ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടതായും റിപോർട്ടുണ്ട്. വടക്കന്‍ പ്രതിരോധ സഖ്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് നൂറുകണക്കിന് ഭീകരരെ താലിബാന് നഷ്ടമായത്. അഞ്ഞൂറിനും, ആയിരത്തിനും ഇടയിലുള്ള വലിയ സംഘത്തെയായിരുന്നു മസൂദിന്റെയും അംറുള്ള സാലിഹിന്റെയും നേതൃത്വത്തില്‍ പ്രതിരോധ സേന നേരിട്ടത്. ഏറ്റുമുട്ടലില്‍ മുന്നൂറിലധികം താലിബാനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 230 താലിബാന്‍ തീവ്രവാദികള്‍ കീഴടങ്ങുകയും 170 താലിബാനികള്‍ ബഡാക്ഷാനില്‍ നിന്ന് വടക്കന്‍ സൈന്യത്തോടൊപ്പം ചേരുകയും ചെയ്തു എന്നുമാണ് സൂചന.

350 താലിബാന്‍ അംഗങ്ങളെ വധിച്ചതായും 290 പേര്‍ക്ക് പരിക്കേറ്റതായും പഞ്ച്ഷീറിലെ പ്രതിരോധ സേന അറിയിച്ചു. പ്രവിശ്യയില്‍ നിന്ന് ചോര്‍ന്ന ഫോട്ടോഗ്രാഫുകള്‍ കാണിക്കുന്നത് പ്രതിരോധ ശക്തികള്‍ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലെ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നാണ്. പഞ്ച്ഷീര്‍ താഴ്വരയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ നൂറ് കണക്കിന് പോരാളികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചാണ് താലിബാന്‍ സംഘം മടങ്ങിയത്. ഉടന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് താലിബാന്‍ പറയുന്നത്.