പാകിസ്ഥാനില്‍ 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു ; വന്‍ പ്രതിഷേധം

October 31, 2020 0 By Editor

കറാച്ചി: പാകിസ്ഥാനില്‍ 13 വയസ് മാത്രം പ്രായമുള്ള അര്‍സു രാജ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തെന്ന് ആരോപണം. 44 കാരനായ അലി അസറാണ് പ്രതി. ഒക്ടോബര്‍13ന് കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് കുട്ടിയ്ക്ക് 18 വയസുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെന്നുമാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ കറാച്ചിയിലും ലാഹോറിലും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും കുട്ടി സ്വന്തം നിലയ്ക്ക് മതം മാറിയതാണെന്നാണ് പാക് കോടതിയുടെ നിലപാട്.

കോടതി വിചാരണയ്ക്കിടെ അര്‍സു അമ്മയുടെ അടുത്തേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അസര്‍ പിടിച്ചു നിറുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ ജോലിയ്ക്ക് പോയപ്പോള്‍ കറാച്ചിയിലെ റയില്‍വേ കോളനിയ്ക്ക് സമീപത്തെ വീട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അര്‍സുവിന്റെ പിതാവ് രാജയുടെ ആരോപണം.സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹം ചെയ്തതെന്നും മിക്കപ്പോഴും ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് കോടതിയില്‍ മൊഴി കൊടുപ്പിക്കുന്നതെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു.

പാകിസ്ഥാനിലെ ഉയര്‍ന്ന കോടതികള്‍ പോലും ഇത്തരം കേസുകളില്‍ ഇരകള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നില്ലെന്നുമാണ് ക്രിസ്ത്യന്‍ സംഘടനകളുടെ ആരോപണം.
അതേസമയം, പെണ്‍കുട്ടിയുടെ പേര് അര്‍സു ഫാത്തിമ എന്നു മാറ്റിയിട്ടുണ്ടെന്നും മതം മാറിയത് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമാണെന്നുമാണ് ജഡ്ജിയുടെ നിലപാട്.കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയായെന്ന് കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നയാള്‍ ഹാജരാക്കിയിട്ടുണ്ടെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം അര്‍സുവിന്റെ പ്രായം 13 വയസ് മാത്രമാണെന്നാണ് എയ്ഡ് ടു ദ ചര്‍ച്ച്‌ ഇന്‍ നീഡ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ വാദം. പെണ്‍കുട്ടി കാണാതായതിനു പിന്നാലെ അവര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അവരുടെ ജോലി നഷ്ടമായെന്നും സംഘടന വ്യക്തമാക്കി