മാനസയുടെ  പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ : ജീവനെടുത്തത്‌ 3 വെടിയുണ്ട

മാനസയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ : ജീവനെടുത്തത്‌ 3 വെടിയുണ്ട

August 5, 2021 0 By Editor

കോതമംഗലം : ഡെന്റല്‍ ഹൗസ്‌ സര്‍ജന്‍ മാനസയ്‌ക്കു മൂന്നു വെടിയേറ്റതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. തലയ്‌ക്കും വയറിനുമായിരുന്നു വെടിയേറ്റത്‌. ആദ്യഘട്ട പരിശോധനയിലും ഇന്‍ക്വസ്‌റ്റ്‌ അനുസരിച്ചും രണ്ടു വെടിയുണ്ടകളേറ്റുവെന്നായിരുന്നു റിപ്പോര്‍ട്ട്‌.
എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ അനുസരിച്ചു തലയില്‍ ചെവിയോടു ചേര്‍ന്നും തൊട്ടുതാഴെയുമാണ്‌ രണ്ടു വെടികള്‍ ഏറ്റത്‌. മറ്റൊന്നു മാറിനു താഴെയായി വയര്‍ഭാഗത്താണ്‌ കൊണ്ടത്‌. തോക്കിന്റെ ബാരല്‍ മാനസയുടെ തലയോടു ചേര്‍ത്തുവച്ചാണു പ്രതിയും മുന്‍സുഹൃത്തുമായ രാഹില്‍ നിറയൊഴിച്ചത്‌. മാനസയെ ബലമായി പിടിച്ചുനിര്‍ത്തി വെടിവച്ചശേഷം താഴെ വീണപ്പോള്‍ മൂന്നാമത്‌ ഉതിര്‍ത്ത വെടിയാണ്‌ വയറില്‍ കൊണ്ടത്‌ എന്നാണ്‌ നിഗമനം. മാനസയെ അക്രമിക്കാന്‍ ഉപയോഗിച്ച തോക്കില്‍നിന്ന്‌ വെടിവയ്‌ക്കണമെങ്കില്‍ ട്രിഗറില്‍ സാധാരണ പിസ്‌റ്റളില്‍നിന്നു വ്യത്യസ്‌തമായി കൂടുതല്‍ ശക്‌തി പ്രയോഗിക്കേണ്ടതുണ്ട്‌. ഇക്കാര്യം രാഹില്‍ പരിശീലനത്തില്‍ മനസിലാക്കിയതാകാം മാനസയെ ചേര്‍ത്തുനിര്‍ത്തി വെടിവയ്‌ക്കാന്‍ കാരണമെന്നാണ്‌ പോലീസ്‌ ആയുധവിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്‌.
ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതിനാല്‍ മാനസ രക്ഷപ്പെടരുതെന്ന കരുതലും മൂന്ന്‌ വെടിയുതിര്‍ക്കാന്‍ രാഹിലിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന്‌ പോലീസ്‌ കരുതുന്നു.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം രാഹിലിന്റെ ശരീരത്തില്‍ ചെവിപ്പുറകിലാണ്‌ വെടിയേറ്റിട്ടുള്ളത്‌. ഇതിനിടെ തോക്കിന്റെ ഉറവിടം തേടി കോതമംഗലം സ്‌റ്റേഷനിലെ എസ്‌. മാഹിന്‍ സലിമിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ബിഹാറിന്‌ പുറപ്പെട്ടു. ഇവര്‍ ഇന്ന്‌ പട്‌നയിലെത്തും.തോക്ക്‌ വാങ്ങാന്‍ സഹായിച്ചുവെന്ന്‌ കരുതുന്ന അതിഥിത്തൊഴിലാളി നല്‍കിയ വിവരങ്ങളനുസരിച്ചാണ്‌ പ്രാഥമികാന്വേഷണം.