ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

January 14, 2022 1 By Editor

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.

വകുപ്പുകള്‍

IPC 376

മേലധികാരം ഉപയോഗിച്ച് തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍

ശിക്ഷ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ശിക്ഷ ജീവപര്യന്തം കൂടെ പിഴയും

IPC 376

ആവര്‍ത്തിച്ചുള്ള ബലാത്സംഗം

ശിക്ഷ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ശിക്ഷ ജീവപര്യന്തം കൂടെ പിഴയും

IPC 376

അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം

ശിക്ഷ: കുറഞ്ഞ ശിക്ഷ അഞ്ച് വര്‍ഷം, പരമാവധി പത്ത് വര്‍ഷം വരെ കഠിനതടവ്

IPC 377

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം

ശിക്ഷ; കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ജീവപര്യന്തം തടവും പിഴയും

IPC 342

അന്യായമായ തടഞ്ഞുവെയ്ക്കല്‍

ശിക്ഷ; ഒരുവര്‍ഷം വരെ തടവും പിഴയും

IPC 354

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം

ശിക്ഷ: രണ്ട് വര്‍ഷം വരെ തടവും പിഴയും

IPC 506

ഭീഷണിപ്പെടുത്തല്‍

ശിക്ഷ: ഏഴ് വര്‍ഷം വരെ തടവ്

രാവിലെ ഒമ്പതേമുക്കാലോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. ഒമ്പതരയോടെ ജഡ്ജിയും പത്ത് മണിയോടെ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരുമെത്തി. വിധിയുടെ പശ്ചാത്തലത്തിൽ കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.