മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി പണം മുടക്കി; ലഹരിമരുന്ന് സംഘവുമായി ബിനീഷിന് അടുത്ത ബന്ധം: മൊഴിപ്പകര്‍പ്പുമായി ഫിറോസ്‌

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി പണം മുടക്കി; ലഹരിമരുന്ന് സംഘവുമായി ബിനീഷിന് അടുത്ത ബന്ധം: മൊഴിപ്പകര്‍പ്പുമായി ഫിറോസ്‌

September 2, 2020 0 By Editor

മയക്കുമരുന്ന് വിതരണ ശൃംഖലകള്‍ക്ക് പണം മുടക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് യൂത്ത് ലീഗ്. ബാംഗ്ലൂരില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കേസില്‍ പ്രതിയായ അനൂപിന്റെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ആശംസ നേര്‍ന്ന് ബിനീഷ് കോടിയേരി അനൂപിന്റെ ഫേസ്ബുക്ക് പേജില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിടിയിലായ അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

kodiyer

കേരളത്തിലെ സിനിമ, രാഷ്ട്രീയ നേതൃത്വവുമായി മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെ കുറിച്ച്‌ അന്വേഷിക്കണം. കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവിതം തുലയ്ക്കുന്ന, സിനിമ മേഖലയെ തകര്‍ക്കുന്ന വലിയ മാഫിയയാണ് കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ 10ന് അനൂപിന്റെ ഫോണിലേക്കു ബിനീഷ് അടക്കമുള്ള പ്രമുഖ വ്യക്തികള്‍ നിരന്തരം ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ദിവസമാണത്. മുഹമ്മദ് അനൂപിന്റെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തിലെ പല പ്രതികളുടെയും പേരുണ്ട്. മയക്കു മരുന്നു കേസില്‍ അനഘ, റിജേഷ്, അനൂപ് എന്നിവര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പും പത്രസമ്മേളനത്തില്‍ ഹാജറാക്കി. അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഗൗതരവതരമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
2015ല്‍ ആരംഭിച്ച ഹോട്ടലിലാണ് ബിനീഷ് കോടിയേരി പണം മുടക്കിയത്. ജൂണ്‍ 19ന് ലോക്ഡൗണിനിടെ കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ മയക്കു മരുന്ന് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത്‌ ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.