മുകേഷേട്ടൻ വഴക്കു പറഞ്ഞതിൽ എനിക്കൊരു പ്രശ്നവും ഇല്ലെന്ന് വിഷ്ണു മാധ്യമങ്ങളോട്; മുകേഷ് എംഎൽഎയുടെ ഫോൺ വിളി വിവാദം പാർട്ടി ഇടപെട്ട് ഒതുക്കി

മുകേഷേട്ടൻ വഴക്കു പറഞ്ഞതിൽ എനിക്കൊരു പ്രശ്നവും ഇല്ലെന്ന് വിഷ്ണു മാധ്യമങ്ങളോട്; മുകേഷ് എംഎൽഎയുടെ ഫോൺ വിളി വിവാദം പാർട്ടി ഇടപെട്ട് ഒതുക്കി

July 5, 2021 0 By Editor

പാലക്കാട്: മുകേഷ് എംഎൽഎയുടെ ഫോൺ വിളി വിവാദം പാർട്ടി ഇടപെട്ട് ഒതുക്കി. പാർട്ടി കുടുംബത്തിലെ കുട്ടിയാണ് മുകേഷിനെ വിളിച്ച വിഷ്ണുവെന്നും പ്രശ്നം രമ്യമായി പരിഹരിച്ചെന്നുമാണ് പ്രാദേശിക സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. തന്നോട് ദേഷ്യപ്പെട്ടതിൽ തനിക്കൊരു വിഷമവും ഇല്ലെന്ന് കുട്ടി മാധ്യമങ്ങളുടെ മുന്നിലെത്തി വിശദീകരിക്കുകയും ചെയ്തു. സിഐടിയു ഓഫീസിലെത്തിച്ച് സിപിഎം നേതാക്കൾ കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരുന്നു വിഷ്ണുവിനെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ പ്രതികരണം. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്‌നവും ഇല്ല- വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന്

മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു. ഞാന്‍ ഫോണ്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്‌കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്‌നവും ഇല്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു.

എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്. റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയര്‍ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു. പാര്‍ട്ടി കുടുംബത്തിലെ അംഗമാണ് വിഷണുവെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം വ്യക്തമാക്കി.