മുദ്രാവാക്യ വിവാദത്തിലെ പ്രസ്താവന അപകീര്‍ത്തികരം’; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്നും എസ്ഡിപിഐ

മുദ്രാവാക്യ വിവാദത്തിലെ പ്രസ്താവന അപകീര്‍ത്തികരം’; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്നും എസ്ഡിപിഐ

May 27, 2022 0 By Editor

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാർട്ടിയും. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്കിടെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി കുറ്റം ചാർത്തുന്നത് എസ്ഡിപിഐയേയാണ്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നടപടിയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തതിനു പകരമായി എസ്ഡിപിഐയെ പ്രതിക്കൂട്ടിലാക്കി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും എസ്ഡിപിഐ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ വ്യക്തമാക്കി.

അതേസമയം, ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി ഇന്ന് പരാമർശിച്ചു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും  കോടതി ചോദിച്ചു.