ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയിൽ;വിദഗ്ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റും

ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയിൽ;വിദഗ്ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റും

March 22, 2022 0 By Editor

റാഞ്ചി: ആർജെഡിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റും. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ലാലു പ്രസാദ് യാദവിനെ അലട്ടുന്നത്.

എയിംസിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയിൽ ഉദ്യോഗസ്ഥർമാർ തീരുമാനമെടുക്കുമെന്ന് റിംസ് ഡയറക്ടർ കാമേശ്വർ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാർച്ച് 11 ന് അപേക്ഷ പരിഗണിച്ചെങ്കിലും ഏപ്രിൽ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിൽ മാത്രമാണ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിക്കാനുളളത്.

കാലിത്തീറ്റ കുംഭകോണത്തിൽ ഡൊറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അപഹരിച്ച കേസിൽ ലാലുപ്രസാദ് യാദവിന് പ്രത്യേക സിബിഐ കോടതി അഞ്ച് വർഷം തടവിനും 60 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.

ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് കന്നുകാലികൾക്ക് കാലിത്തീറ്റയ്‌ക്കും മറ്റുമായി വിവിധ സർക്കാർ ട്രഷറികളിൽ നിന്ന് 950 കോടി രൂപ അനധികൃതമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെടുന്നത്. ജാർഖണ്ഡിലെ ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ടാണ് മറ്റ് നാല് കേസുകളിൽ ലാലു പ്രസാദ് യാദവ് ശിക്ഷ അനുഭവിച്ചത്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജാമ്യത്തിൽ പുറത്തിറങ്ങാൻ ലാലു പ്രസാദ് യാദവ് നീക്കം തുടങ്ങിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോയതിനാൽ ജയിൽമോചനം വൈകുകയായിരുന്നു. നേരത്തെ മുതൽ ചികിത്സയുടെ പേരിൽ ലാലു പ്രസാദ് ആശുപത്രി വാസത്തിലാണ്