വായ്പകള്‍ക്ക് ഇനിയും മൊറട്ടോറിയം സാധ്യമല്ലെന്ന് കേന്ദ്രം
October 10, 2020ന്യൂഡൽഹി; കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇനിയും നീട്ടാനാകില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം. റിസര്‍വ് ബാങ്കാണ് കേന്ദ്രത്തിനുവേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോവിഡ് കാലത്തെ ബാങ്ക് വായ്പകള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നുംഅവരുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ആവശ്യാനുസരണം വായ്പകള്‍ പുനഃസംഘടിപ്പിക്കുന്നതിന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.’ധനനയത്തില്‍ കോടതികള്‍ ഇടപെടരുത്’എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് കോടി രൂപ വരെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ എഴുതിത്തള്ളാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എംഎസ്‌എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പകള്‍ക്കും വിദ്യാഭ്യാസ, ഭവന, ഉപഭോക്തൃ വസ്‌തുക്കള്‍, വാഹന വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയ്ക്കും പലിശ ഇളവ് ബാധകമാണ്.