സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തിട്ടും പൊലീസ് നടപടിയെടുത്തില്ല; പ്രതികളെ സംരക്ഷിക്കാൻ എം സി ജോസഫൈൻ ശ്രമിച്ചെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തിട്ടും പൊലീസ് നടപടിയെടുത്തില്ല; പ്രതികളെ സംരക്ഷിക്കാൻ എം സി ജോസഫൈൻ ശ്രമിച്ചെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

June 28, 2021 0 By Editor

തൃശൂര്‍: സുഹൃത്തിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്ബ്യന്‍ മയൂഖ ജോണി. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവും മയൂഖ ഉന്നയിച്ചു. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയത്.

2016ല്‍ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസില്‍ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് മയൂഖ ആരോപിച്ചു.

2018ല്‍ കൊച്ചിയിലെ ഒരുമാളില്‍ വച്ച്‌ പ്രതി ഭീഷണിപ്പെടുത്തിയതായും മയൂഖ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതിയെ മുംബയില്‍ നിന്ന് എത്തിയ ഗുണ്ട വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നായിരുന്നു ഭീഷണി. ഇതിനുപിന്നാലെ ബലാത്സംഗത്തിനിരയായ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതി യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

കഴിഞ്ഞയാഴ്‌ച ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് മയൂഖ പറഞ്ഞു. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ അന്വേഷണത്തിന് എത്തി. അഞ്ച് മിനിറ്റ് പോലും ചെലവഴിക്കാതെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. സംഭവത്തിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മയൂഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.