എഡിജിപിയുടെ മകള്‍ക്കെതിരെ നിയമ പോരാട്ടം തുടരുകതന്നെ ചെയ്യും: ഡ്രൈവര്‍ ഗവാസ്‌കര്‍

June 23, 2018 0 By Editor

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയ്‌ക്കെതിരായ കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് മര്‍ദ്ദനത്തിന് ഇരയായ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍. എന്നാല്‍, കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പതു ദിവസത്തെ ചികിത്സയ്ക്കുശേഷം ഗവസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു.

താന്‍ കൈയില്‍ കയറി പിടിച്ചെന്നുള്ള എ.ഡി.ജി.പിയുടെ മകളുടെ പരാതി തെറ്റാണ്. രണ്ട് ദിവസം മാത്രമാണ് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന വാദവും അടിസ്ഥാന രഹിതമാണ്. സത്യമെന്താണ് തെളിയുമെന്ന് തന്നെയാണ് കരുതുന്നത്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പോകുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ജൂണ്‍ 14ന് രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്കു സ്‌നിഗ്ധയുടെ മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ ഭാര്യയെയും സ്‌നിഗ്ധയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ഗവാസ്‌കറെ ചീത്തവിളിക്കുകയും ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ ഗവാസ്‌കറെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നില്‍ മര്‍ദിക്കുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗവാസ്‌കര്‍ പരാതി നല്‍കിയതിനു പിന്നാലെ സ്‌നിഗ്ധയും പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്ധ പരാതി നല്‍കിയത്.