കോഴിക്കോട് പടനിലത്ത് പോത്ത് മോഷണം നടത്തിയ ആള്‍ പിടിയില്‍ ; മൂന്നിൽ രണ്ടെണ്ണത്തെ ഇറച്ചിയാക്കി വിറ്റ് കാശാക്കി
കോഴിക്കോട്: പടനിലത്ത് പോത്ത് മോഷണം നടത്തിയ ആള്‍ പിടിയില്‍. നരിക്കുനി ചെമ്പകുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാ മസ്ജിദിനു മുന്‍പില്‍…
കോഴിക്കോട്: പടനിലത്ത് പോത്ത് മോഷണം നടത്തിയ ആള്‍ പിടിയില്‍. നരിക്കുനി ചെമ്പകുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാ മസ്ജിദിനു മുന്‍പില്‍ ഇറച്ചിക്കട നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷ്റഫ് വളര്‍ത്തുന്ന പോത്തുകളില്‍ മൂന്നെണ്ണത്തെ കാണാതായതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു പോത്തിനെ നരിക്കുനിയില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പരിസര പ്രദേശത്തുള്ള സിസിടിവി പൊലീസ് പരിശോധന നടത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. രണ്ടു പോത്തുകളെ സ്വന്തം കടയില്‍ അറുത്ത് വില്പന നടത്തി. ഒരു പോത്തിനെ പടനിലത്തെ ഉടമയ്ക്ക് പൊലീസ് വിട്ടു നല്‍കി. സമാന രീതിയില്‍ താമരശ്ശേരി പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മോഷണം നടന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കുന്ദമംഗലം പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയന്‍ ഡൊമനിക്കിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീജിത്ത്, മുഹമ്മദലി, എ.എസ്.ഐ അബദുറഹിമാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജീഷ്, സി.പി.ഒ മുനീര്‍, വീജേഷ്, ദീപക്, ഷാജിദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.