നിപ വൈറസ്: ലക്ഷണങ്ങള്‍, മുന്‍കരുതല്‍,  അറിഞ്ഞിരിക്കേണ്ടത്

നിപ വൈറസ്: ലക്ഷണങ്ങള്‍, മുന്‍കരുതല്‍, അറിഞ്ഞിരിക്കേണ്ടത്

June 3, 2019 0 By Editor

കേരളം വീണ്ടും നിപ്പ രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്..

നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് (fruit bat) ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers). അതുകൊണ്ടു തന്നെ വവ്വാലുകൾക്ക് ഈ രോഗം ബാധിക്കില്ല. എന്നാൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകൾ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗം വരൻ ഇടയാക്കും. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം.ജലദോഷമോ ഫ്ലൂവോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും.

നാലു മുതൽ പതിനെട്ട് ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. അതായതു വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വരും പുറത്ത് കടക്കാന്‍. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു. കഴിവതും പരിക്ക് പറ്റിയ പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം കഴിവതും തിളപ്പിച്ചാറ്റി കുടിക്കുക.രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷൻ പോലുള്ള സംവിധാനങ്ങൾ, എൻസഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകൾ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങൾ ഇപ്പോൾ സജ്ജമാണ്.