വയനാട്ടിൽ മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു ; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വയനാട് മാനന്തവാടിയില്‍ മകളെയും സുഹൃത്തുക്കളെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചതായി പരാതി . മാനന്തവാടി മുതിരേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .മര്‍ദ്ദനത്തിന് ഇരയായ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് മാനന്തവാടി പൊലീസ് കേസെടുത്തു. എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), അജീഷ് (40) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് . പുഴയില്‍ കുളിച്ചു മടങ്ങുന്നതിനിടയില്‍ മകളെയും കൂട്ടുകാരെയും അഞ്ചു പേര്‍ ശല്യം ചെയ്യുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു . ഇത് ചോദ്യം ചെയ്യാനാണ് പിതാവ് യുവാക്കളുടെ അടുത്തെത്തിയത്. എന്നാല്‍ യുവാക്കള്‍ സംഘം ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. മുഖത്ത് വടികൊണ്ട് അടിച്ച് പല്ലു കൊഴിച്ചു. മകളെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ രണ്ടുപേര്‍ അറിയാവുന്നവരാണ്. എന്നാല്‍ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താതെ, സിപിഐഎം പ്രവര്‍ത്തകരായ പ്രതികളെ മൊഴിയുള്‍പ്പടെ തിരുത്തി പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതിയും പിതാവും ആരോപിച്ചു. എന്നാല്‍ ശനിയാഴ്ച തന്നെ പരാതിയില്‍ കേസെടുത്തെന്നും പ്രതികള്‍ ഒളിവിലാണെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം .