സ്​മാർട്ട്​ഫോൺ വാങ്ങാൻ 17കാരൻ ഭാര്യയെ 55കാരന് വിറ്റു

സ്​മാർട്ട്​ഫോൺ വാങ്ങാൻ 17കാരൻ ഭാര്യയെ 55കാരന് വിറ്റു

October 23, 2021 0 By Editor

ഭുവനേശ്വർ: സ്‌മാർട്ട്ഫോൺ വാങ്ങുന്നതിനായി ഭാര്യയെ പണം വാങ്ങി വിറ്റ 17 വയസുകാരൻ അറസ്റ്റിൽ. 26 വയസുകാരിയായ യുവതിയെ 1.8 ലക്ഷം രൂപയ്ക്ക് 55 കാരന് വിറ്റ കൗമാരക്കാരനാണ് പിടിയിലയത്. ഇയാളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം 17 വയസുകാരനെ ഹോമിലേക്ക് മാറ്റിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് യുവതിയുമായുള്ള 17 വയസുകാരൻ്റെ വിവാഹം നടന്നത്. ജോലി തേടി രാജ്സ്ഥാനിൽ എത്തിയ ഇവർ പ്രദേശത്തെ ഒരു ഇഷ്ടിക നിർമ്മാണ കേന്ദ്രത്തിൽ ജോലിക്ക് ചേർന്നു. ഇതിനിടെ 17 വയസുകാരൻ 1.8 ലക്ഷം രൂപ വാങ്ങി യുവതിയെ പ്രദേശത്തെ 55കാരന് വിൽക്കുകയായിരുന്നുവെന്ന് ബേൽപാഡ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബുലു മുണ്ട വ്യക്തമാക്കി.

യുവതിയെ വിറ്റതിന് പിന്നാലെ 17കാരൻ സ്വന്തം ഗ്രാമത്തിൽ മടങ്ങിയെത്തി. വീട്ടുകാർ ഭാര്യയെ അന്വേഷിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയി എന്ന മറുപടിയാണ് ഇയാൾ നൽകിയത്. സംശയം തോന്നിയ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തായത്. പണം വാങ്ങി യുവതിയെ 55കാരന് കൈമാറിയെന്ന് കൗമാരക്കാരൻ പോലീസിനോട് പറഞ്ഞു. ലഭിച്ച പണം ഉപയോഗിച്ച് സ്‌മാർട്ട്ഫോൺ വാങ്ങിയെന്നും ബാക്കി തുകയ്ക്ക് ഭക്ഷണം കഴിച്ചതായും കണ്ടെത്തി.

യുവതി രാാജ്സ്ഥാനിൽ ഉണ്ടെന്നറിഞ്ഞതോടെ പോലീസ് ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു. രാജ്സ്ഥാനിലെ ബാരൻ എന്ന സ്ഥലത്ത് നിന്നാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. യുവതിയെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തിയതോടെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. യുവതിയെ ഗ്രാമവാസിയായ 55 വയസുകാരൻ പണം നൽകിയതാണെന്നും അതിനാൽ മടക്കിക്കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു.