തിരുവനന്തപുരത്തു നിന്ന് വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരത്തു നിന്ന് വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

May 3, 2022 0 By Editor

കല്‍പറ്റ: വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. ശാരീരിക അസ്വസ്ഥതകളുണ്ടായതിനേ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കൂടുതല്‍ പരിശോധനകള്‍ക്കായി സംഘം സാമ്പിളുകള്‍ ശേഖരിച്ചു.

എന്നാല്‍ ഇന്നലെ അങ്ങനെ പുറത്തു നിന്നെത്തിയവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നല്‍കി. ഭക്ഷ്യ ബാധയെ തുടര്‍ന്ന് ആറ് പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്.