വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: എംഎം ഹസന്‍

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: എംഎം ഹസന്‍

July 3, 2018 0 By Editor

തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ മൃഗീയമായി തല്ലിച്ചതച്ച പൊലീസ് നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്ത്.

വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹസന്‍ പറഞ്ഞു. കെ.എസ്.യു. ചോരച്ചാലുകള്‍ നീന്തിക്കടന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുള്ളതെന്നും കൊടിയ മര്‍ദ്ദനമുറകളിലൂടെ കെ.എസ്.യു പ്രവര്‍ത്തകരുടെ വീര്യം തല്ലിക്കെടുത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്‌നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് കുറയ്ക്കുക, നീറ്റ് പ്രവേശനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കേരള യൂണിവേഴ്‌സിറ്റി വി.സി, പി.വി.സി നിയമനം ഉടന്‍ നടത്തുക തുടങ്ങിയവയാണ് കെ.എസ്.യു ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇവ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പൊതുവികാരമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം, ഹസന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു.