തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ മുങ്ങല്‍വിദഗ്ധന്‍ മരിച്ചു

July 6, 2018 0 By Editor

ബാങ്കോക്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.

ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയ വഴികളില്‍ വലിയ തോതില്‍ വെള്ളവും ചളിയും കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും നാലു മാസം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ ഉണ്ടായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചിയാങ് റായ് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരണ്ട് കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. സുരക്ഷിതമായി കുട്ടികളെ പുറത്തെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈയവസരത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ഗുഹയിലേക്ക് ടെലിഫോണ്‍ കണക്ടറ്റ് ചെയ്‌തെങ്കിലും സംസാരിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ ഫോണ്‍ ഉടന്‍ തന്നെ കണക്ട് ചെയ്യും. ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കുട്ടികള്‍ കുടുങ്ങിയിരിക്കുന്ന ഭാഗത്തേക്ക് കൂടുതല്‍ വെള്ളം എത്തുന്നത് തടയാന്‍ സാധിക്കുമെന്ന് നാവികസേന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളം കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാവുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടേ പുറത്തെത്തിക്കാന്‍ ശ്രമം നടത്തൂവെന്നും ഉപപ്രധാനമന്ത്രി പ്രാവിത് വോങ്‌സുവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുഹയില്‍ നിന്നും കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് 11 മണിക്കൂറുകള്‍ നീന്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകുകയുള്ളൂ.ആറ് മണിക്കൂറുകള്‍ വേണം കുട്ടികളുടെ അടുത്തെത്തതാന്‍, ഗുഹയില്‍ നിന്ന് തിരികെയെത്താന്‍ 5 മണിക്കൂറും വേണം. ഒരുമിച്ച് ഗുഹയില്‍നിന്ന് പുറത്തേക്ക് വരാനും സാധിക്കുകയില്ല.

ചെളിയും വെള്ളവും നിറഞ്ഞ് കിടക്കാന്‍ നീന്തല്‍ ദൂഷ്‌ക്കരമാണ്. ജനുവരി 23നാണ് സംഘം ഗുഹയ്ക്കുള്ളില്‍ പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം തായ് നാവികസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കി.