കനത്ത മഴ: ജപ്പാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 195ആയി

കനത്ത മഴ: ജപ്പാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 195ആയി

July 12, 2018 0 By Editor

ജപ്പാന്‍: തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 195ആയി. കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലല്‍ക്കുന്ന പ്രദേശങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെയാണ് ജപ്പാനിലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തുണ്ടായ ഗുരുതരമായ പ്രകൃതി ദുരന്തത്തില്‍ 195 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്.

മരണ സംഖ്യ കൂടിയതിനു പുറമെ പലരുടെയും ആരോഗ്യനിലയും മോശമാണ്. ഒപ്പം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ ദുരന്തം വിതച്ചത്.

1982 ശേഷമാണ് ഇത്രയും പേരെ കാണാതാവുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പല പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നതോടെ അടിയന്തര സഹായത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒഖ്യാമ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇത്രയും കനത്ത മഴ രാജ്യത്തുണ്ടായിട്ടില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒക്യാമ മേഖലയിലെ പല ഭാഗങ്ങളും തടാകമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ 50 ലക്ഷം ആളുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്.