മോഷ്ടാവ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു: മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയുള്ള വീട്ടമ്മയുടെ നാടകം പൊളിഞ്ഞു

July 13, 2018 0 By Editor

കാസര്‍ഗോഡ്: ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് തന്നെ ആക്രമിച്ച് കമ്മല്‍ കവര്‍ന്നുവെന്നത് വീട്ടമ്മ ഒരുക്കിയ നാടകമെന്ന് പോലീസ്. മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം നടത്തിയതെന്നാണ് വീട്ടമ്മ പോലീസിനോട് വെളിപ്പെടുത്തിയത്. വീട്ടമ്മ നടത്തിയത് നാടകം തന്നെയാണെന്ന് കണ്ടു പിടിച്ചത് ഡോക്ടര്‍ കൂടിയായ ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ്.
വിദ്യാനഗര്‍ പോലീസ് സേ്റ്റഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) യാണ് മക്കള്‍ അടുത്തുണ്ടാകണമെന്ന് ആഗ്രഹിച്ച് കവര്‍ച്ചാ നാടകം നടത്തിയത്. തന്നെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ തലക്കടിച്ച് വായില്‍ തുണി തിരുകി കൈയ്ുയം കാലും കഴുത്തിനും കെട്ടിയിട്ട് രണ്ട് കമ്മല്‍ ഊരിയെടുത്ത് കൊണ്ടുപോയെന്നായിരുന്നു വീട്ടമ്മ പറഞ്ഞിരുന്നത്.

ദേഹമാസകലം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹറയുടെ ദേഹത്ത് ഡോക്ടര്‍ കൂടിയായ ജില്ലാ പോലീസ് ചീഫിന് പരിക്കൊന്നും കാണാന്‍ കഴിയാതിരുന്നതോടെ തന്നെ കവര്‍ച്ച നാടകമാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. കഠിനമായ വേദന ഇവര്‍ അഭിനയിക്കുകയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഇവരെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.

സുഹറയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി ഗള്‍ഫിലാണ്. ഒപ്പമുള്ള മകന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകന്‍ ജോലി കഴിഞ്ഞു വരുമ്‌ബോള്‍ രാത്രിയാകാറുണ്ട്. ഇതിനിടയില്‍ സുഹറയ്ക്ക് മാസങ്ങള്‍ക്ക് മുമ്ബ് മിന്നലേറ്റിരുന്നു. തുടര്‍ന്ന് വീട്ടില്‍ തനിച്ചു കഴിയാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. വീട്ടിലെത്തിയ മകളോടും മരുമകനോടും ഒരാഴ്ച വീട്ടില്‍ താമസിക്കാന്‍ സുഹറ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മകളും മരുമകനും വീട്ടിലേക്ക് പോകുന്നതിന്റെ തലേനാളാണ് സുഹറ ഇത്തരമൊരു നാടകം കളിച്ചതൊന്നും പോലീസ് പറയുന്നു.

വീട്ടില്‍ തനിച്ചു താമസിക്കാന്‍ പേടിയായതു കൊണ്ട് മോഷണ നാടകം നടത്തിയാല്‍ മക്കളും ഭര്‍ത്താവും വീട്ടില്‍ ഒപ്പം തന്നെയുണ്ടാവുമെന്ന് കരുതിയാണ് ഇങ്ങനെയൊരു കഥയുണ്ടാക്കിയതെന്നാണ് സുഹറ പോലീസിനോട് പറഞ്ഞു. ഡിവൈഎസ്പി എം.വി സുകുമാരന്‍, സിഐ ബാബു പെരിങ്ങേത്ത്, എസ് ഐമാരായ ഇ അനൂപ് കുമാര്‍, കെ. വിപിന്‍, എഎസ്‌ഐ കെ. തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, മുഹമ്മദ്, ഷീല, ഷീബ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ നാടിനെ ഭയപ്പാടിലാക്കിയ കവര്‍ച്ചയ്ക്ക് നാടകാന്ത്യമായിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.