മഞ്ചേരിയിലെ പൊതുശൗചാലയങ്ങള്‍ അടച്ചിടല്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

November 24, 2020 0 By Editor

മഞ്ചേരി: നഗരത്തിലെ പൊതുശൗചാലയങ്ങള്‍ അടച്ചിട്ടതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. മഞ്ചേരിയുടെ പുരോഗതിക്ക് കൂട്ടായ്മ പ്രതിനിധി ഷൈന്‍ സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തേ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. മന്ത്രി എ.സി. മൊയ്തീന്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മഞ്ചേരിയിലെ മൂന്ന് ബസ് സ്​റ്റാന്‍ഡുകളിലും പൊതുശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗയോഗ്യമല്ല. പാണ്ടിക്കാട് റോഡിലുള്ള ബസ് സ് റ്റാന്‍ഡിലുള്ള കംഫര്‍ട്ട് സ്​റ്റേഷന്‍ അടച്ചിട്ട് മാസങ്ങളായി. ഇത് യാത്രക്കാര്‍ക്ക് പുറമെ ബസ് ജീവനക്കാര്‍ക്കും പ്രയാസം സൃഷ്​ടിക്കുന്നുണ്ട്.

കച്ചേരിപ്പടിയില്‍ ഐ.ജി.ബി.ടി സ്​റ്റാന്‍ഡിലെ ശൗചാലയവും പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ശങ്ക തീര്‍ക്കാന്‍ ഇടമില്ല. പഴയ ബസ് സ് റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ മലിനജലം പുറത്തേക്ക് ഒഴുകിയതോടെ അടച്ചിട്ടിരുന്നു. മെഡിക്കല്‍ കോളജ്, കോടതി സമുച്ചയം, താലൂക്ക്​ ആസ്ഥാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കായി ദിനംപ്രതി നിരവധി പേരാണ് മഞ്ചേരിയില്‍ എത്തുന്നത്. ഇവര്‍ക്ക് പൊതുശൗചാലയം ഇല്ലെന്നാണ് പരാതി. നടപടിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.