ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന് പരാതി

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന് പരാതി

September 3, 2022 0 By Editor

കൊച്ചി: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുമായി യാത്ര ചെയ്യവേ ടിക്കറ്റ് പരിശോധക കുട്ടിയെ ശല്യമെന്ന് വിളിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍. കോട്ടയം മാടപ്പള്ളി സ്വദേശിയായ ശ്രീജിത്താണ് വേണാട് എക്‌സ്പ്രസിലെ ടിക്കറ്റ് പരിശോധകക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച കുട്ടിയുടെ ചികിത്സക്കായി ഷൊര്‍ണൂരിലുള്ള ആശുപത്രിയില്‍ പോയി വേണാട് എക്‌സ്പ്രസില്‍ തിരികെ ചങ്ങനാശേരിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ അങ്കമാലി കഴിഞ്ഞപ്പോള്‍ കുട്ടി കരഞ്ഞ് വാശി പിടിക്കാന്‍ തുടങ്ങി. എന്താണ് കാരണമെന്ന് അറിയാതെ വിഷമിച്ച മാതാവിനോട് മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് ടിക്കറ്റ് പരിശോധക കയര്‍ക്കുകയും കുട്ടി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാണെന്ന് പറയുകയുമായിരുന്നു.

ഭിന്നശേഷിക്കാര്‍ക്കായുള്ള റിസര്‍വേഷന്‍ ക്വാട്ടയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനാല്‍തന്നെ ഉദ്യോഗസ്ഥക്ക് ഭിന്നശേഷിക്കാരിയായ കുട്ടിയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മനസിലാക്കാതെ ശല്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ശ്രീജിത്ത് പറഞ്ഞു.