കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദില്‍

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദില്‍

May 18, 2018 0 By Editor

ബംഗളൂരു: അതിനാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ റിസോര്‍ട്ട് വിട്ടു. ഹൈദരാബാദിലെ പാര്‍ക്ക് ഹയാട്ട് ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്. അതേസമയം, കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ സംഘത്തിലില്ലെന്നാണ് റിപ്പോര്‍ട്ട്.

കേരള യാത്രക്കുള്ള ചാര്‍േട്ടര്‍ഡ് വിമാനത്തിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് യാത്ര ഹൈദരാബാദിലേക്ക് മാറ്റിയത്. എം.എല്‍.എമാര്‍ എത്തുമെന്ന് കരുതി വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എം.എല്‍.എമാര്‍ കേരളത്തിലേക്കില്ലെന്ന് പൂര്‍ണമായും ഉറപ്പായ ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയത്. ജെ.ഡി.എസ് എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ എച്ച്.ഡി കുമാരസ്വാമി അറിയിച്ചത്. ബി.ജെ.പിയുടെ ഭീഷണിയെ കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നും ഇതിനാലാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

കുതിരക്കച്ചവടം പ്രോല്‍സാഹിപ്പിക്കില്ല. സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ല. കേന്ദ്രത്തിന്റെ വഴിവിട്ട നടപടികള്‍ രാജ്യം മനസിലാക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കേരളത്തിലേക്കാണോ എം.എല്‍.എമാരെ മാറ്റുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ തുടര്‍ന്ന് കൊച്ചിയും എം.എല്‍.എമാരെ മാറ്റാനായി പരിഗണിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ കര്‍ണാടക വിഷയത്തില്‍ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി. യെദിയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ചുമതലയേല്‍ക്കുകയും രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി വരുതിയിലാക്കുകയും ചെയ്ത സംഭവവികാസങ്ങളെ തുടര്‍ന്ന് തങ്ങളുടെ എം.എല്‍.എമാരെ മുഴുവന്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് മാറ്റാന്‍ വ്യാഴാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃയോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാനത്തിനുള്ള അനുമതി നിഷേധിച്ചതോടെ ഈ പദ്ധതി പൊളിഞ്ഞു.